Saturday 25 June 2016

ഇരുള്‍യാത്ര

വെറുപ്പ്,
എനിക്ക് എന്നോട് തന്നെയാണ്
ഉള്ളിലൊരു
പുഴ വറ്റിയിട്ടും
ചെറുമീനുകള്‍ മരിച്ചിട്ടും
ചിന്തകള്‍
ഗുഹതേടി
ഇരുള്‍യാത്ര നടത്തുന്നു.

ചാരത്തില്‍ നിന്നുയിര്‍ത്ത
വരണ്ട കാറ്റ്
ഹൃദയവാതിലുകള്‍ മുട്ടുന്നു.

മരണവെടി പൊട്ടി
പന്നിപ്പുകയില്‍ ശ്വാസം മുട്ടിയ
കുരുന്നുകളെ
ദൈവം രക്ഷിക്കട്ടെന്ന് !

നാണമില്ലേടോ ?
ദുരന്തം കനക്കുമ്പോള്‍
ദൈവം തേങ്ങയില്‍
വെള്ളം നിറക്കുകയായിരുന്നു.

വെറുപ്പ്,
എന്നോട് തന്നെയാണ്,
ഒക്കെ കണ്ടിട്ടും
വിഷുവിന്
കരിമരുന്ന് വാങ്ങിയതിന്.
ദൈവത്തെ പിന്തുണച്ചതിന്.

ഞാന്‍
ഇരുള്‍യാത്രയിലാണ്
കണ്ണിനും കാതിനും
മണിച്ചിത്രത്താഴിട്ട്
മൂക ദേശാടനത്തിന്.

ക്ഷമിക്കുക !

  (പുറ്റിങ്ങല്‍ അപകടം നടന്നപ്പോള്‍ എഴുതിയത്, 12/04/2016 )

©രാകേഷ് രാഘവന്‍

Monday 13 June 2016

മരം !

ഇന്നലെ വരെ
അവിടെ  മരമുണ്ടായിരുന്നു,
തണലുണ്ടായിരുന്നു.
ഒരുപാട് കിളികളും മൃഗങ്ങളും പാട്ട് മൂളിയിരുന്നു.
നീര്‍ച്ചോലയുടെ
കളകളാരവമുണ്ടായിരുന്നു !
ചിത്രശലഭങ്ങള്‍
പറന്നുല്ലസിച്ചിരുന്നു !
ഇളം കാറ്റും
ഊഷ്മള ഗന്ധവുമുണ്ടായിരുന്നു.
ഒരു മരത്തില്‍
ഞാന്‍ ഊഞ്ഞാലു കെട്ടിയിരുന്നു.

ഇന്നവിടെ മരമില്ല !

        © രാകേഷ് രാഘവന്‍

  pic courtesy: Google

Thursday 26 May 2016

സദാചാരം ജനിക്കുന്നതെങ്ങിനെ !

സദാചാരം ജനിക്കുന്നതിങ്ങനെ, ഒരു അവലോകനം !
      
          26-30 വയസ് വരെയുള്ള യുവാവിനെ ഉദാഹരണമായ് നമുക്കെടുക്കാം. സാമ്പത്തീകസ്ഥിതി കൊണ്ടോ കയ്യിലിരിപ്പു കൊണ്ടോ പെണ്ണു കെട്ടാനാകാതെ തെണ്ടിത്തിരിഞ്ഞു നടക്കുന്ന നായകന്‍. ഇവിടെ നായകനും വില്ലനും ഒരാളാവാം ! കൂലങ്കഷമായി ലൈംഗീകത എന്ന മാസ്മരികസുഖത്തെ മനസ്സിലിട്ട് ഉലയൂതി പഴുപ്പിക്കുന്ന ജോലിയാണ് പുള്ളിക്ക്. എരിതീയിലേക്ക് എണ്ണയെന്ന പോലെ കനലു വാരിയിടാന്‍ കെട്ടിയതും കെട്ടാത്തതുമായ ഒരു ജോലിക്കും പോവാത്ത പൂവാലന്‍മാര്‍.
       കലുങ്കിന്റെ മുകളിലിരുന്ന് ഹാന്‍സ് കുത്തിത്തിരുകിയും സിഗററ്റ് പുകച്ചുമാണ് ചര്‍ച്ചിക്കുക. ചര്‍ച്ചയിലെ പ്രഭാഷകര്‍ മുറിവൈദ്യരെന്ന പോലെ മുറി സാഹിത്യകാരന്മാരാകും. ഫയറും മുത്തുച്ചിപ്പിയും ഒറ്റയിരിപ്പിന് വായിച്ച് രാകി മിനുക്കിയ വികാരമണ്ഢലം നീട്ടിയൊരു വിരിപ്പാണ്. ഒന്നു കെട്ടിയെങ്കിലും ഈ വിരിപ്പില്‍ വീഴാത്തത്ര കഠിനഹൃദയരൊന്നും ഒരു നാട്ടുമ്പുറത്തുമുണ്ടാകില്ല. മുത്തുച്ചിപ്പി കിട്ടാത്ത പുതു തലമുറ കുറച്ചുകൂടി അഡ്വാന്‍സ്ഡ് ആണ്. ഒറ്റഞൊടിയില്‍ വിരല്‍ത്തുമ്പില്‍ xxx റേറ്റിംഗുള്ള മുന്തിയ ഇനം വികാര ഗുളിക റെഡിയല്ലേ. Xender വഴിയും share it വഴിയുമൊക്കെ വളരെ വേഗം മറ്റൊരാള്‍ക്ക് അയച്ചുകൊടുക്കാം എന്നുകൂടി ആയതോടെ ഇതൊന്നും അറിയാത്ത കാരണവര് പറയാന്‍ തുടങ്ങിയത്രേ '' കലുങ്കിമ്മേലിരിക്കുന്ന പിള്ളേര്‍ക്ക് ആ ഞെക്കണ കൂന്ത്രാണ്ടം കിട്ടിയേപ്പിന്നെ എന്ത് ബഹുമാനാണെന്നോ, ഞാന്‍ വരുമ്പോ തന്നെ ഭയഭക്തി ബഹുമാനത്തോടെ എഴുന്നേല്‍ക്കും. പിന്നെ അവരെന്നും അറിവിന്റെ പിന്നാലെയാ പഠിക്കാത്തേന്റെ വിഷമമുണ്ട്, എന്നും പുതിയത് വല്ലതുമുണ്ടോടാ കണ്ട് പഠിക്കാനാ '' എന്ന്. പാവം കാര്‍ന്നോര്.
       ഇനി സദാചാരം, ഇത് വളരെ വലിയൊരാചാരമാകുന്ന ദിവസം. അന്ന് ഹാന്‍സിനും സിഗററ്റിനും പുറമേ കളറുള്ള വിദേശി കൂടി കാണും. ഏറ്റവും അച്ചടക്കത്തോടെ പൊരിവെയിലത്ത് വരി നിന്ന് സ്വന്തമാക്കിയ ഇഷ്ടന്‍. ഒന്ന്.. രണ്ട്... മൂന്ന്... പിന്നെ കണക്ക് മാഷെ തെറി പറഞ്ഞ്.. അങ്ങനെ അങ്ങനെ... കുറച്ചുണ്ടായിരുന്ന വെളിവ് കൂടി വിദേശിക്ക് പണയം വച്ച് ഭരണിപ്പാട്ട് പാടുന്ന നേരം, സദാചാരം തലപൊക്കുന്നത്... ദൂരെ ചൂരിദാറോ സാരിയോ പ്രത്യക്ഷപ്പെടുന്നു. മങ്ങിയ കണ്ണുകളിലേക്ക് സൂര്യപ്രകാശം അരിച്ച് കേറിയതോണ്ട് അവ്യക്തമായ മുഖങ്ങള്‍. മുത്തുച്ചിപ്പിയിലെ വികാര പ്രകമ്പിതമായ ഭാഗങ്ങള്‍ ഉദ്ധരിച്ച് മനസ്സ് സട കുടഞ്ഞു. '' അവനു പോലും ഉണ്ട്, എന്നിട്ടും നിനക്ക് ഇനീം...! '' അസൂയ കുശുമ്പ് പെണ്ണിന്റെ മാത്രം കുത്തകയല്ല, ഞാന്‍ പറയുന്നത് നിങ്ങള്‍ വിശ്വസിച്ചേ പറ്റൂ... അസൂയക്ക് ജീവന്‍ വച്ചാല്‍ അവന്റെ കൂടെയുള്ളത് അമ്മയാണോ പെങ്ങളാണോ.. ഊംഹും...ഒന്നുമറിയണ്ട...



           © രാകേഷ് രാഘവന്‍

            Pic courtesy : Google

Tuesday 12 April 2016

പ്രതികാരം !!!

               പ്രതികാരം !!!
                ------------------
പ്രക്ഷുബ്ദ മനസ്സ്,
കടലാഴത്തില്‍
പ്രണയ പ്രതികാരമഴ !

കല്ല് പിളര്‍ന്നൂറിയ
കന്മദ കാമം മന്ത്രിച്ച്
പൂണൂല്‍ പുഴു
തുടവിടവില്‍ തളരുന്നു !

മുള്‍ക്കിരീട മുറിവില്‍
കമ്മ്യൂണിസ്റ്റ് പച്ച തേച്ച്
ഗാഗുല്‍ത്താമല തേടിയ
കുരിശു കോല്‍
നാഭിയില്‍
ചുഴി തേടിയലയുന്നു !

ഹൃദയം കീറിമുറിച്ച്
ഫത്വ മദം,
ഉരുള്‍ പൊട്ടിയത്
പര്‍ദ്ദക്കുള്ളിലേക്ക്.
തല മറക്കേണ്ട തക്വിയ*
വിയര്‍പ്പ് നിറഞ്ഞ്
എളിയിലൊളിക്കുന്നു.

പ്രതികാരം !
ഉടല്‍ തുരന്ന്
ആണധികാരം ഒഴുക്കി
നിര്‍വൃതിയടഞ്ഞ
പുരുഷപ്രണയം.

ബലാല്‍സംഘം !!!

* Taqiyah - a short, round shaped skull cap.

                 © രാകേഷ് രാഘവന്‍

                  pic courtesy: Google

Monday 4 April 2016

പ്രണയബിന്ദു !!!

നിന്നിലെ പ്രണയം
തിളയ്ക്കുന്നൊരു ബിന്ദുവുണ്ടെന്നില്‍.
മനം നിറയെ
കനല്‍ വാരി വിതറി
കെട്ടണഞ്ഞ നെരിപ്പോടിനു
മുന്നിലാര്‍ത്തു കരയുന്ന
സ്വപ്നങ്ങള്‍ പെറ്റുപെരുകി
ചിന്തകള്‍ ശ്വാസം മുട്ടുന്നിടം.

ഇടനെഞ്ചിന്റെ തുടിപ്പില്‍
ചടുലനൃത്തമാടി ആവാഹിച്ചെടുത്ത
വിരഹം മുള പൊട്ടുന്നിടം.

നീയറിഞ്ഞില്ല,
ഓര്‍മ്മകള്‍ വറ്റിയതിനാല്‍
മഹാനദി മണ്ണിലൊളിച്ചത്.
കര്‍മ്മഫലം.

നീയറിഞ്ഞില്ല,
കുറിഞ്ഞി പൂത്തത് കണ്ണിലെന്ന്.
ഹൃദയത്തോളം വേരുകള്‍,
ചോരയൂറ്റി നീല ചെഞ്ചുവപ്പായ്.
അസ്തമയ സൂര്യനൂറ്റം !

അറിഞ്ഞ് കൊള്‍ക,
മഴയൊഴിയാന്‍
മരം കാറ്റിനെ കൂട്ടിയത്,
മഴയെ പ്രണയിച്ച
ഇലകള്‍ പാട്ടുപാടിയത്.
ഒടുവില്‍,
മരവും ഇലയും പിരിഞ്ഞത്.

എന്നിലെ ബിന്ദു മൂര്‍ച്ഛിക്കുന്നു !!!

        
                             © രാകേഷ് രാഘവന്‍

                             Pic courtesy: Google

Thursday 31 March 2016

കുന്നോളമുണ്ടല്ലോ ഭൂതകാലക്കുളിര്‍ !!!

കുന്നോളമുണ്ടല്ലോ ഭൂതകാലക്കുളിര്‍
                     - ദീപാനിശാന്ത്

'' ഓര്‍മ്മകളേ... സമയമളന്ന് ജീവിക്കുന്നതിനിടയില്‍ നിങ്ങളെന്നില്‍ നിന്നും ഓടിമറയരുതേ...''

ചില പുസ്തകങ്ങള്‍ അങ്ങിനെയാണ്. വായിച്ചു തുടങ്ങിയാല്‍ ഉറക്കവും വരില്ല, വായിച്ചു തീര്‍ക്കാതെ നിര്‍ത്തുകയുമില്ല. ഈ ഓര്‍മ്മക്കുറിപ്പിലെ വാക്കുകള്‍ക്ക് ജീവനുണ്ട്... ബാല്യത്തിന്റെ, കൗമാരത്തിന്റെ, പ്രണയത്തിന്റെ, ഏറ്റവുമൊടുവില്‍ പച്ചയായ ജീവിതത്തിന്റെ... കുറേ നാളുകള്‍ക്ക് ശേഷം, ശരിക്കും പറഞ്ഞാല്‍ സന്തോഷ് ഏച്ചിക്കാനത്തിന്റെ മലബാര്‍ വിസിലിങ് ത്രഷ് എന്ന ഓര്‍മ്മക്കുറിപ്പുകള്‍ക്ക് ശേഷം ഒറ്റയിരിപ്പിനു വായിച്ചു തീര്‍ത്ത മറ്റൊരു ഓര്‍മ്മക്കുറിപ്പ്.

     ചുണ്ടില്‍ പുഞ്ചിരിയും, ടീച്ചര്‍ പറഞ്ഞതുപോലെ ഇടനെഞ്ചില്‍ കുടുങ്ങിക്കിടക്കുന്ന കട്ട കഫത്തിന്റെ അസ്വസ്ഥതയും സമ്മാനിച്ച പുസ്തകം. ഓര്‍മ്മകളുരുക്കി വാക്കുകളിലേക്ക് കൊണ്ടു വരാനുള്ള ടീച്ചറുടെ കഴിവ് അഭിനന്ദനാര്‍ഹം. കുന്നോളമുണ്ടല്ലോ ഭൂതകാലക്കുളിര്‍ എന്ന് പറഞ്ഞെങ്കിലും വായിക്കുമ്പോള്‍ മനസ്സിലാകും പര്‍വ്വതത്തേക്കാളേറെയുണ്ടെന്ന്. എത്ര ചെറിയ അനുഭമാണെങ്കിലും അത് മറ്റൊരാള്‍ടെ മനസ്സിനെ ആര്‍ദ്രമാക്കാന്‍ തക്ക വണ്ണം എഴുതി ഫലിപ്പിക്കുക എന്നത് അംഗീകരിക്കേണ്ട ഒരു കഴിവ് തന്നെയാണ്. അത് ടീച്ചര്‍ക്ക് ആവോളമുണ്ട്...

         ഈ അനുഭങ്ങള്‍ ഇന്നലെ നഷ്ടപ്പെട്ട ബാല്യകാലം ഓര്‍മ്മിപ്പിക്കുന്നു,  കൗമാരം ഓര്‍മ്മിപ്പിക്കുന്നു. ഓരോ കുറിപ്പുകള്‍ വായിക്കുമ്പോഴും അയ്യോ ! ഇതെനിക്കും സംഭച്ചിച്ചതാണല്ലോ എന്ന് തോന്നുന്നുവെങ്കില്‍ ആ അനുഭവം, എത്രത്തോളം ചെറിയ ഒരു കര്യമായിരുന്നിരിക്കണം. പക്ഷേ അത് വിവരിച്ച് വായനക്കാരുടെ മനസ്സില്‍ ഗൃഹാതുരത്വം ഉണര്‍ത്താന്‍ കഴിയുന്നുണ്ടെങ്കില്‍...

           ഓരോ ഓര്‍മ്മയും ഒന്നിനൊന്ന് മെച്ചം എന്നു പറയാമെങ്കിലും ഇവിടെ ഓര്‍മ്മയല്ല അനശ്വരം... ആരെയും മടുപ്പിക്കാതെ ആവര്‍ത്തനവിരസത തീരെ ഒഴിവാക്കിയുള്ള രചനാ ചാതുര്യമാണ് പ്രശംസിക്കപ്പെടേണ്ടത്. ഒന്നും മറച്ചുവെക്കാതെ മനസ്സു തുറന്നെഴുതി വായനക്കാരനെ കബളിപ്പിക്കാതെ നിരത്തിയ ഈ ഓര്‍മ്മക്കുറിപ്പുകള്‍ അതുകൊണ്ട് അറിയാതെ തന്നെ ടീച്ചറുമായി ഒരു ആത്മബന്ധം ഉടലെടുക്കുന്നു.കുശുംബും പുന്നായ്മയും നിറഞ്ഞ ഒരു കളിക്കൂട്ടുകാരി കഥ പറഞ്ഞു നിര്‍ത്തുന്നത് പോലെ...!

  ടീച്ചര്‍ക്കെന്റെ സ്നേഹം !!!

© രാകേഷ് രാഘവന്‍

Tuesday 29 March 2016

ആത്മരതി !

ദേ,
ഈ കുന്നിന്‍ ചെരുവിലാ,
ശ്വാസമുയര്‍ന്ന്
വിയര്‍ത്തൊട്ടിയ ഷര്‍ട്ട് കീറിയത്.
കരിയിലയൊച്ച
കീറിമുറിച്ച നിശബ്ദത
പായാരം പറഞ്ഞത്.
ചൂട് തേടി
കാറ്റ് ഇടനെഞ്ചിലൊളിച്ചത്.
വികാരങ്ങള്‍ വീര്‍പ്പുമുട്ടി
ഹൃദയമിടിപ്പില്‍
താളം നഷ്ടപ്പെട്ട് വിരണ്ടോടിയത്.
നിരങ്ങി നിരങ്ങി
ദേ,
ഇവിടെയാണ്,
ആത്മരതിയില്‍ നിര്‍വൃതി പൂണ്ട്
സ്ഖലിച്ചത്.
കവിതയുണര്‍ന്ന് നിലവിളിച്ചത്,
ദേ ഇവിടെ...


               ©രാകേഷ് രാഘവന്‍

                Pic courtesy : Google

2 + 2 = 5 !!!

Short Film Name : Two & Two
Year : 2011
Directed by : Babak Anvari
Written by : Babak Anvari
                     Gavin Cullen
Language : Persian
Country : Iran

Two & Two was nominated for the 2011 BAFTA film awards for best short film.

        Two & Two, 2011 ല്‍ ബബാക് അന്‍വാരി എന്ന ഇറാനിയന്‍ സംവിധായകന്‍ സംവിധാനം ചെയ്ത ഹ്രസ്വചിത്രം. നീണ്ട അഞ്ച് വര്‍ഷം പോലും ഉള്ളടക്കത്തിന്റെ കരുത്തില്‍ ഒരു കോട്ടവും തട്ടിയില്ല എന്ന് വേണം പറയാന്‍. പേര്‍ഷ്യന്‍ ഭാഷയില്‍ ഒരു സ്കൂള്‍ പശ്ചാത്തലത്തിലാണ് സംവിധായകന്‍ കഥ പറയുന്നത്. സംഭവങ്ങള്‍ മുഴുവന്‍ ഒരേ ക്ളാസ്സ്റൂമില്‍ ചിത്രീകരിച്ചതിനാല്‍ ദൃശ്യമികവിനെ കുറിച്ചൊന്നും പറയാന്‍ ഇവിടെ നമുക്കവകാശമില്ല. തീര്‍ത്തും പരിമിതമായ പരിതസ്ഥിതിയില്‍ താന്‍ ഉദ്ദേശിച്ച സന്ദേശം എത്ര പേരിലേക്ക് എത്തിക്കാന്‍ കഴിഞ്ഞു എന്നതിലാണ് സംവിധായകന്റെ വിജയം. ആ ഒരു കടമ്പയില്‍ പരിധിയിലേറെ വിജയിച്ചിട്ടുണ്ട് എന്ന് ഞാന്‍ കരുതുന്നു. ഇന്നത്തെ സമൂഹത്തെ ആഴത്തില്‍ മനസ്സിലാക്കാനും പഠിക്കാനും ഇതിലൂടെ സംവിധായകന്‍ നമ്മളെ സഹായിക്കുന്നു.

          അദ്ധ്യാപകന്റെ കടന്നു വരവോടെ നിശബ്ദമാകുന്ന ക്ളാസ്സ്. എന്തോ പ്രധാന അറിയിപ്പിന് കാത്തിരിക്കുന്ന അദ്ധ്യാപകന്‍.
        '' ഞാന്‍ പ്രധാനാദ്ധ്യാപകന്‍, ഇന്ന് വളരെ പ്രധാനമായ ഒരു പാഠം നിങ്ങളെ പഠിപ്പിക്കുന്നു. അദ്ധ്യാപകര്‍ പറയുന്നതനുസരിച്ച് സ്കൂളിന്റെ യശസ്സുയര്‍ത്തുക. ''

       അന്നത്തെ പാഠം 2+2=5 എന്നതായിരുന്നു. ഉയര്‍ന്നു വന്ന മുറുമുറുപ്പുകള്‍ ഒറ്റവാക്കിനാല്‍ അവസാനിപ്പിക്കുന്നു. പുതിയ പാഠം എല്ലാവരോടും ഏറ്റുപറയാന്‍ പറയുന്നു, അതവര്‍ അനുസരിക്കുന്നു. പുതിയ പാഠത്തില്‍ സംശയം പ്രകടിപ്പിച്ച കുട്ടിയെ ഭയപ്പെടുത്തി അനുസരിപ്പിക്കുന്നു. 2+2=5 എന്ന് തീരെ അംഗീകരിക്കാത്ത കുട്ടിയെ സാങ്കല്‍പ്പികമായ് അപായപ്പെടുത്തി. പിന്നെ പുതിയ പാഠം നോട്ടുബുക്കിലെഴുതാന്‍ നിര്‍ബന്ധിക്കുമ്പോള്‍ അഞ്ച് തിരുത്തി നാല് എന്ന ശരിയുത്തരം വേറൊരു കുട്ടി എഴുതുന്നിടത്ത് ഈ ചിത്രം അവസാനിക്കുന്നു.

    2+2=4 എന്ന് കാലാകാലങ്ങളായ് നമ്മള്‍ വിശ്വസിച്ച് വരുന്ന ശാസ്ത്രീയ അടിത്തറയുള്ള സങ്കലനമാണ്. അത് തിരുത്താന്‍ ഒരിക്കലും കഴിയാത്ത വിധം നമ്മുടെ മനസ്സില്‍ വേരോടിക്കഴിഞ്ഞു. ഇനി വെറുതെ ആലോചിക്കുക. 2+2=4 എന്നത് തെറ്റാണെന്ന് മുഴുവന്‍ ശാസ്ത്രീയ പിന്‍ബലത്തോട് കൂടിയും തെളിയിച്ചാല്‍ അത് ഭൂരിപക്ഷം മനസ്സിലാക്കുകയും ന്യൂനപക്ഷം മനസ്സിലാക്കാതിരിക്കുകയും ചെയ്യുന്നു. അധികം അപകടകരമല്ലാത്ത ഈ അവസ്ഥ ആയിരത്തില്‍ കുറച്ച് പേര്‍ക്ക് തീര്‍ച്ചയായും കാണും. നമ്മുടെ കേരളത്തില്‍ തന്നെ കുറേയേറെ അന്ധവിശ്വാസങ്ങള്‍ ഭൂരിപക്ഷ സമരത്താല്‍ ഉന്മൂലനം ചെയ്യപ്പെട്ടപ്പോഴും ഈ ഒരു കാര്യം നമ്മള്‍ അനുഭവിച്ചറിഞ്ഞതാണ്.

        ഇനി സത്യാവസ്ഥ. 2+2=4 ആണെന്ന് എല്ലാവര്‍ക്കും അറിയാം. ഇത് ശരിയല്ല എന്ന് പറയുന്ന വ്യക്തിയെ സമനില തെറ്റിയ ഒരാളായെ സമൂഹം കാണുള്ളൂ. പെട്ടെന്നൊരു ദിവസം ഒരു പ്രകോപനവുമില്ലാതെ , ഭയപ്പെടുത്തി ലോകം അംഗീകരിച്ച ആ ശരി ശരിയല്ലെന്ന് വാദിക്കുന്നു. അത് തികച്ചും ശരിയായിരുന്നിട്ടും ഭൂരിപക്ഷം ശരിയല്ലെന്ന് അംഗീകരിക്കുകയും പുതിയ ഉത്തരം ഉള്‍ക്കൊള്ളുകയും ചെയ്യുന്നവര്‍. ഭൂരിപക്ഷം എന്നതാണ് ഇവിടെ തികച്ചും അപകടം. എന്തെന്നാല്‍ അവര്‍ സത്യം മനസ്സിലാക്കാതെ അന്ധമായ് വിശ്വസിക്കുന്നു. ശരി എന്താണെന്ന് വിളിച്ച് പറയുന്ന ന്യൂനപക്ഷത്തെ ഉന്മൂലനം ചെയ്യുന്നു.

      സാമൂഹിക വ്യവസ്ഥ തന്നെ മാറ്റിമറിച്ചേക്കാവുന്ന ഒരു അവസ്ഥാ വിശേഷമാണ് സംവിധായകന്‍ ഈ ഹ്രസ്വ ചിത്രത്തിലൂടെ പങ്ക് വച്ചത്. കാര്യങ്ങളെ അന്ധമായ് വിശ്വസിക്കുന്ന ഒരു പറ്റം ചെറുപ്പക്കാരെ, സമൂഹത്തെ ഇന്നത്തെ ദിവസത്തിലും നമുക്ക് നിറയെ കാണാന്‍ സാധിക്കും. ഫേസ്ബുക്കിലും വാട്ആപ്പിലും വരുന്ന ഫെയ്ക്ക് ന്യൂസുകള്‍ പെട്ടെന്ന് തന്നെ വൈറല്‍ ആകുന്നതും ഈ ഒരു കാരണം കൂടി കൊണ്ടാണ്. പൂര്‍ണ്ണാന്ധത വിദൂരമല്ല എന്ന സംവിധായകന്റെ ഓര്‍മ്മപ്പെടുത്തല്‍ കാലിക പ്രസക്തിയുള്ളതാണ്. ഈ ഹ്രസ്വചിത്രത്തില്‍ അവസാനത്തെ ഒരു സീനുണ്ട്, തെറ്റ് മനസ്സിലാക്കിയിട്ടും അതിനെതിരെ പ്രതികരിക്കാതിരിക്കുന്നവര്‍. അവരും ഗുണത്തേക്കാളേറെ ദോഷം ചെയ്യും. തെറ്റാണെന്ന് പൂര്‍ണ്ണബോധ്യമുണ്ടെങ്കില്‍ ഭയപ്പെടാതെ പ്രതികരിക്കണ്ടതാണ്.

          ISIS പോലെയുള്ള തീവ്രവാദ സംഘടനകള്‍ തികച്ചും നിരര്‍ത്ഥകമായ മൂല്യങ്ങള്‍‍ ഭയപ്പെടുത്തിയോ വിശ്വാസത്തിന്റെ പേരിലോ അടിച്ചേല്‍പ്പിക്കുകയാണ്. മതത്തിന്റെ പേര് കൂട്ടു പിടിച്ച് ഈ പറഞ്ഞ അര്‍ത്ഥത്തിലോ മോഹവലയത്തില്‍ പെടുത്തിയോ സംഘത്തില്‍ ചേര്‍ക്കുന്നവയാണ്. എന്ത് തന്നെയായാലും ഇറാനില്‍ നിന്ന് ഒരു വ്യക്തി ഈ ഒരു വിഷയത്തില്‍ ഭയലേശമില്ലാതെ തന്റെ ആശങ്ക പങ്കു വച്ചതില്‍ അഭിമാനിക്കാം.
      

        ഹ്രസ്വചിത്രത്തിന്റെ ലിങ്ക് :

https://youtu.be/EHAuGA7gqFU

            © രാകേഷ് രാഘവന്‍

        Pic courtesy : Google

Monday 28 March 2016

പെണ്ണുടല്‍ !!!


പെണ്ണേ,
നിന്നുടല്‍ പന്നിപ്പുക ഭയന്ന്
കടലില്‍ പോയൊളിക്കില്ല.

കാര്‍മേഘം.
ഗുഹ്യഭാഗത്ത് ചാറ്റലോ,
വേണ്ടി വന്നാല്‍ പേമാരിയോ
പൂഴ്ത്തി വെക്കാം.

നാഭിയിലുഴറി
വിയര്‍പ്പിറ്റിച്ച്
ഏതു ചുഴലിക്കാറ്റുമൊടുങ്ങും !

മുക്രയിടുന്ന കാട്ടുപോത്തും
മുലത്താഴ്വാരത്ത്
ഒരാട്ടിടയനാകും.

പെണ്ണേ, നിന്നുടല്‍
പോരാട്ട മുനമ്പില്‍ വിയര്‍ത്തൊട്ടി...
കണ്ണീരുരുകട്ടെ,
കാല്‍ചിലങ്ക പൊട്ടിച്ചെറിഞ്ഞ്
കണ്ണകി ജനിക്കട്ടെ !

      

                                © രാകേഷ് രാഘവന്‍
               

                                 Pic courtesy : Google !

Monday 21 March 2016

ഞാന്‍ !!!

ഞാന്‍ !
നിഴല്‍ തേടി,
ദാഹജലം കൊതിച്ച്,
മുലപ്പാല്‍ തേട്ടി,
ബാല്യം.

ഞാന്‍,
കരയോര്‍ത്ത്,
സ്നേഹമുറിവില്‍
കമ്മ്യൂണിസ്റ്റ് പച്ച പുരട്ടി
രക്തം തിളച്ച
യൗവനം.

ഞാന്‍ !
എന്റെ ചിന്തയില്‍ മരുഭൂമി.
പൂക്കള്‍ വിരിയാതെ,
പൂമ്പാറ്റ പറക്കാതെ,
കടലോര്‍മ്മ പേറി ഒരു മണല്‍ക്കാറ്റ്.

      © രാകേഷ് രാഘവന്‍

Pic courtesy : Google

Friday 18 March 2016

സുധിയുടെ ജീവിതം !!!

സു... സു... സുധി വാത്മീകം !

    ജയസൂര്യ തീരെ അഭിനയിച്ചിട്ടില്ലാത്ത ചിത്രം, എങ്കിലും കുറേ നന്മ നിറഞ്ഞു നില്‍ക്കുന്നു എന്ന് പറയാം. ശരാശരി മനുഷ്യനു ആത്മവിശ്വാസം നല്‍കുന്നതിലുപരി അധികം വെറുപ്പിക്കാതെ പറഞ്ഞു നിര്‍ത്തിയ കഥ. കഥാഖ്യാനമെങ്കിലും വലിച്ചു നീട്ടിയില്ല എന്ന് സമാധാനിക്കാം. സങ്കീര്‍ണ്ണമായ സന്ദര്‍ഭങ്ങളോ, പഞ്ച് ഡയലോഗുകളോ ഇല്ലായ്മ ഒരു കുറവായ് തോന്നിയിട്ടുമില്ല. ഈ അടുത്തു കണ്ട സിനിമകളില്‍ നന്നായി ആസ്വദിച്ചവയുടെ കൂട്ടത്തിലേക്ക് ഈ സിനിമയും ചേര്‍ത്ത് വെക്കാം.

      അതിഭീകരമായ അഭിനയ മുഹൂര്‍ത്തങ്ങളുടെ ആവശ്യം ഉണ്ടെന്ന് തോന്നിക്കാത്ത ഒരു കഥ, നാട്ടും പുറത്തുകാരന്‍ തന്റെ തീരെ ചെറിയ ആഗ്രഹങ്ങള്‍ സഫലീകരിക്കുവാന്‍ പെടുന്ന കഷ്ടപ്പാടുകള്‍ അങ്ങനെ പോകുന്നു ഈ സിനിമയ്ക്കുള്ള വിശേഷണങ്ങള്‍. ജനപ്രിയന്‍ എന്ന സിനിമയ്ക്ക് ശേഷം അതേ ആമ്പിയന്‍സില്‍ ചിത്രീകരിച്ച സിനിമ. എടുത്തു പറയാന്‍ തക്ക ഒന്നുമില്ലെങ്കിലും മനസ്സില്‍ കൊള്ളുന്ന ചില ഡയലോഗുകള്‍ ഉണ്ടായിട്ടുണ്ട്.

   '' ലോകത്തിലിന്നു വരെ ഒരു മനശാസ്ത്രജ്ഞനും മനസ്സിലാക്കാന്‍ പറ്റാത്ത ഒരു പ്രഹേളികയാണ് പെണ്ണിന്റെ മനസ്സ്. ''

   എന്നത് കേട്ടു തഴമ്പിച്ച ഒന്നാണെങ്കിലും, സാഹചര്യത്തിലും സന്ദര്‍ഭത്തിലും കോര്‍ത്തിണക്കി എടുത്തതിനാല്‍ തീരെ അരോചകമായ് തോന്നിയില്ല. സില്‍വിയ പ്ളാത്ത് എന്ന പ്രശസ്തയായ അമേരിക്കന്‍ കവയത്രിയുടെ '' For most of the history, a woman was unknown. '' എന്ന ചിന്ത മലയാളീകരിച്ചതെങ്കിലും കേള്‍ക്കാന്‍ കൊള്ളാം. പിന്നെ, ഒരിക്കലെങ്കിലും പ്രണയം നഷ്ടപ്പെടാത്തവര്‍ വളരെ കുറവായിരിക്കും എന്നതിനാല്‍ ഭൂരിപക്ഷം വരുന്ന ആണ്‍ പ്രേക്ഷകര്‍ നന്നായി ആസ്വദിച്ചു കാണും. പിന്നെ എടുത്ത് പറയാന്‍ പറ്റുന്ന മറ്റൊരു ഡയലോഗ്,

   '' Engaged എന്നാല്‍ Engaged in pleasing fiancee എന്നതാണ്. ''

    ഈ സിനിമയില്‍ കല്ല്യാണ വിഷയത്തില്‍ ( 3 പേരെ കെട്ടി, 3 പേരേം തെക്കോട്ടെടുത്തതിന്റെ ദുഃഖം കാണിക്കാത്ത മഹാന്‍ ) എക്സ്പീരിയന്‍സ്ഡ് ആയിട്ടുള്ള ഡോക്ടര്‍ പറയുന്നതിനാല്‍ ലേശം പഞ്ച് കൂടും.

     ഇനി കഥയിലേക്ക്. വിക്ക് മാറിക്കിട്ടാന്‍ പ്രയാസമാണെന്ന് മനസ്സിലാക്കുന്നിടത്ത് ആത്മവിശ്വാസം തനിയെ വരുമെന്ന സംഗ്രഹത്തിലേക്ക് കഥയെത്തുന്നു. ഞാന്‍ പറയുന്നത് മറ്റുള്ളവരില്‍ ചിരിയുണര്‍ത്തുന്നു, എന്റെ കഴിവുകേടില്‍ മറ്റുള്ളവര്‍ ചിരിക്കുന്നു എന്ന സംശയം അതാണ് സമൂഹത്തില്‍ നിന്ന് വിക്കുള്ളവരെ ഉള്‍വലിയാന്‍ പ്രേരിപ്പിക്കുന്ന വലിയൊരു ഘടകം എന്ന് തിരക്കഥാകൃത്ത് ഇവിടെ സമര്‍ത്ഥിക്കുന്നു. വളരെ രസകരമായ്, നര്‍മ്മത്തോടെ ഈ ഒരു അവസ്ഥ സുധി എന്ന കഥാപാത്രം അതിജീവിക്കുന്നു.

       '' കുട്ടിയെ ഒന്നു ചിരിപ്പിക്കാന്‍ എത്ര പേര്‍ ശ്രമിക്കുന്നു, എന്നാല്‍ ചുരുങ്ങിയ സമയം കൊണ്ട് എനിക്കതിന് കഴിഞ്ഞില്ലേ? ''

      എന്ന ഒരേ ഒരു ചോദ്യം കൊണ്ട് സുധി ഇവിടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്നു. പെണ്ണിന്റെ പിറകേ നടക്കാതെ കഷ്ടപ്പെട്ട് ജീവിതം കണ്ടെത്തുന്നവന്, അല്ലെങ്കില്‍ വിജയം നേടുന്നവന് ഒരിക്കല്‍ നിഷേധിക്കപ്പെട്ട സര്‍വ്വസുഖങ്ങളും തനിയെ സംജാതമാവുന്നതും ഒരു ചെറിയ ഉള്ളടക്കമായ് നമുക്കിതില്‍ കാണാന്‍ സാധിക്കും !

അധികം ദീര്‍ഘമല്ലെങ്കിലും ടൈറ്റില്‍സ് കാണിക്കുന്ന സമയം നഷ്ടപ്പെടുത്താതെ ഒരു ഹ്രസ്വമായ പ്രസംഗം ഉള്‍പ്പെടുത്തി. പ്രചോദനാത്മകമായ വാക്കുകള്‍ ഉപയോഗിച്ച് പ്രേക്ഷകരുടെ മനം കീഴടക്കാന്‍ രഞ്ജിത് ശങ്കറിനു കഴിഞ്ഞു എന്നതാണ് എന്റെ വിശ്വാസം.

   '' നമുക്കൊരു കുറവുണ്ടെന്ന് വിചാരിക്കുന്നതാണ് ഏറ്റവും വലിയ കുറവ്. ''

        എന്ന് ഭാവനാത്മകമായ് പറഞ്ഞ് സിനിമ തീര്‍ത്തു. ക്ളൈമാക്സ് പഞ്ച് ഡയലോഗ് എന്ന് സിനിമാക്കാര്‍ ഓമനപ്പേരിട്ടു വിളിക്കുന്ന ഈ പ്രസംഗം കുറേപ്പേര്‍ക്കെങ്കിലും പ്രചോദനം നല്‍കിക്കാണുമെന്ന് കരുതുന്നു.

      ഇവിടെയാണ് ഞാന്‍ തുടക്കത്തില്‍ പറഞ്ഞതിന്റെ പ്രസക്തി, ജയസൂര്യ തീരെ അഭിനയിച്ചിട്ടില്ല എന്നത്. എന്തിന് അഭിനയിക്കണം? ഇതില്‍ ജയസൂര്യ അഭിനയിച്ചില്ല എന്ന് നിങ്ങള്‍ക്കും തോന്നുന്നുണ്ടെങ്കില്‍ നമുക്ക് നിസംശയം ഉറപ്പിക്കാം '' ഈ ജനപ്രിയന്‍ അഭിനയിക്കുകയായിരുന്നില്ല, സുധിയായ് ജീവിക്കുകയായിരുന്നെന്ന് !!!

             ---------------------------------------------

     © രാകേഷ് രാഘവന്‍
       

Monday 22 February 2016

Love !


The words I've chosen 
Weren't right.
Situations were against me.
Whenever you fought with me
I forgot the rhythm.
The rhythm of thinking.
The rhythm of breathing.
I forgot the real me.
O love, your words are hurting
More than swords do.
And it pierces into my heart,
You make me bleed
Without slitting my veins.

I wasn't right. 
I never were.
What is the antidote.
I want to mend your pain.
I want you,
Your mellow words, Your love ! 
------------------------------------------------------------------


  © Rakesh Raghavan

Editor : Naveen Babu 


Pic courtesy: google