Wednesday 10 February 2016

പ്രണയസ്ഖലനം

ഇരുള്‍മുഖത്തേക്ക്
പറിച്ചു നട്ട കണ്ണില്‍
ചിതലരിക്കാത്തയോര്‍മ്മ
വെളിച്ചപ്പാടാകുന്നു.
ചിലങ്ക മുറുകിയ കാലില്‍
ആത്മാവ് നനയാതെ
ഞാന്‍ കനിമഴ പെയ്യിച്ചു !

പ്രണയസ്മൃതി,
ഹൃദയത്തില്‍ നിന്നു
മുറിച്ചെടുത്ത കരിങ്കല്ലില്‍
കന്മദമുറപൊട്ടുന്നു.
വിരഹം ഒലിച്ചിറങ്ങിയ
കണ്ണിലേക്ക് പുകയിടാന്‍
ബീഡി കത്തിച്ചു !

രാത്രിയുടെ അന്ത്യത്തില്‍
പ്രണയപരവശനായ് ഞാന്‍
പുസ്തകത്തിലേക്ക് മുഖം പൂഴ്ത്തി.
അഖ്മതോവ, റൂമി, ജിബ്രാന്‍
ഒടുവില്‍ നന്ദിതയും.
ഇടുങ്ങിയ ചിന്തയില്‍ നിന്ന്
തെറിച്ചുവീണ ശുക്ളത്തില്‍
കവിതക്കുഞ്ഞുങ്ങള്‍ പിറന്നു
നടന്നകന്നൂ...!

           രാകേഷ് രാഘവന്‍

No comments:

Post a Comment